മംഗളൂരു: (www.mediavisionnews.in) കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള രോഗികളെ വിലക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്.
ഏപ്രിൽ രണ്ടിനാണ് കേരളത്തിൽ നിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഉത്തരവിറങ്ങിയത്. മംഗലാപുരത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു വിലക്ക് അനിവാര്യമായി വന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മംഗലാപുരത്ത് മാത്രം ഏഴ് മെഡിക്കല്‍ കോളേജുകളാണുള്ളത്. ഇവിടെ താരതമ്യേന കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള രോഗികളില്‍ നല്ലൊരു ശതമാനവും മംഗലാപുരത്തെ ആശ്രയിക്കുന്നുണ്ട്. പക്ഷെ അതിര്‍ത്തി അടച്ചപ്പോള്‍ കുടുങ്ങിയത് കാസര്‍ഗോഡുകാരാണ്. ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ കാസര്‍ഗോഡ് നിന്ന് മംഗലാപുരത്ത് എത്താം. കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങിയ ജില്ലയുടെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഇതിലും കുറച്ച് സമയം കൊണ്ട് മംഗലാപുരത്തേക്ക് എത്താനാവും. അതിർത്തി അടച്ചതിന് പിന്നാലെയാണ് രോഗികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിറങ്ങിയത്.
അതേസമയം, അതിർത്തികൾ തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. അതിർത്തികൾ തുറന്ന് നൽകണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.