തിരുവനന്തപുരം: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് 600 കോടി രൂപ ബജറ്റിൽ വകയിരുത്തി. അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഇതിന് 66.20 കോടി രൂപ നീക്കിവെച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർധിപ്പിച്ച് 9000 രൂപയിൽ നിന്ന് 12,000 രൂപയാക്കി ഉയർത്തി. ഇതിന് 78.40 കോടി രൂപ വകയിരുത്തി.
വിദ്യാലയങ്ങളിലെ പാചക തൊഴിലാളികളുടെ വേതനം 1000 രൂപ വർദ്ധിപ്പിച്ചു. ഇതിനായി 13.30 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെയും ആയമാരുടെയും പ്രതിമാസ ഓണറേറിയം നിലവിലുള്ള തുകയേക്കാൾ 1000 രൂപ വർധിപ്പിച്ചു. ഇതിനായി 4.72 ര കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ ആസൂത്രണ ബോർഡിനെ സർക്കാരിന്റെ ഒരു തിങ്ക് ടാങ്ക് ആയി പുനസംഘടിപ്പിക്കും. മുൻഘണനാ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുന്നതിനുമായി, സിവിൽ സൊസൈറ്റി സംഘടനകളും സംസ്ഥാന സർക്കാരും തമ്മിലുള്ള കണ്ണിയായി ആസൂത്രണ ബോർഡ് പ്രവർത്തിക്കും.
കാസർഗോഡ് മെഡിക്കൽ കോളേജ് വികസനവും മഞ്ചേശ്വരം മിനി സിവിൽ സ്റ്റേഷനും, ഇടുക്കി മെഡിക്കൽ കോളേജ് വികസനവും മൂന്നാർ ‘ഗ്രീൻ മാർഷൽസ്’ പദ്ധതിയും, പാലക്കാട് ഒറ്റപ്പാലം കോടതി സമുച്ചയവും തൃത്താല കെ.ആർ. നാരായണൻ അക്കാദമിയും, പത്തനംതിട്ട റിംഗ് റോഡും ജയിൽ നിർമ്മാണവും, കോട്ടയം സ്കൈ വാക്ക്, കണ്ണൂർ അഴീക്കൽ തുറമുഖ വികസനം, തളിപ്പറമ്പ് ജയിൽ നിർമ്മാണം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

