ചെന്നൈ: തമിഴ്‌നാട്ടിൽ ടി.വി.കെ മന്ത്രിസഭയിൽ പങ്കാളികളാകാൻ തീരുമാനവുമായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് . ഇതോടെ വിജയ് സർക്കാരിന്റെ സഖ്യ അടിത്തറ കൂടുതൽ വിപുലമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിടുതലൈ ചിരുതൈഗൾ കച്ചി, ഐ.യു.എം.എൽ എന്നീ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് മുഖ്യമന്ത്രി വിജയ് സർക്കാർ രൂപീകരിച്ചത്.
തുടക്കത്തിൽ ചില സഖ്യകക്ഷികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചതെങ്കിലും, പിന്നീട് മന്ത്രിസഭയിൽ പങ്കാളികളാകാൻ ടി.വി.കെ നേതൃത്വം ഈ പാർട്ടികളെ ക്ഷണിക്കുകയായിരുന്നു. ക്ഷണം ലഭിച്ചവരിൽ ഇടതുപക്ഷ പാർട്ടികൾ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഐ.യു.എം.എല്ലും വിടുതലൈ ചിരുതൈഗൾ കച്ചിയും മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആഭ്യന്തര ചർച്ചകൾ നടത്തിവരികയായിരുന്നു. തുടർന്ന് പാർട്ടി നിലപാട് അന്തിമമാക്കുന്നതിനായി ചെന്നൈയിലെ ഐ.യു.എം.എൽ ഓഫീസിൽ സുപ്രധാന യോഗം ചേർന്നു. ചർച്ചകൾക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഐ.യു.എം.എൽ ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, സർക്കാരിന്റെ ഭാഗമാകാൻ പാർട്ടി സമ്മതിച്ചതായി സ്ഥിരീകരിച്ചു. ടി.വി.കെക്ക് ഇതുവരെ തങ്ങൾ പുറത്തുനിന്നാണ് പിന്തുണ നൽകിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് കേരളത്തിലെ പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നതായും ഖാദർ മൊയ്തീൻ പറഞ്ഞു. വിജയ് നയിക്കുന്ന സർക്കാരിൽ പാപനാശം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ ഷാജഹാനെ മന്ത്രിസ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യാൻ പാർട്ടി തീരുമാനിച്ചതായി ഖാദർ മൊയ്തീൻ പറഞ്ഞു. കൂടാതെ, ഭരണസഖ്യത്തോട് ഒരു മന്ത്രിസ്ഥാനം കൂടി ഐ.യു.എം.എൽ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ടി.വി.കെ മന്ത്രിസഭയുടെ ഭാഗമാകാനുള്ള ലീഗീന്‍റെ നീക്കം ഡി.എം.കെയുമായി ഐ.യു.എം.എൽന്‍റെ ഭാവി ബന്ധത്തെ ബാധിക്കുമെന്ന തരത്തിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഡി.എം.കെ യുമായുള്ള സഖ്യം തുടരുമോ എന്ന ചോദ്യത്തിന്, സർക്കാരിൽ ചേരാനുള്ള തീരുമാനത്തെക്കുറിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി സംസാരിച്ചിരുന്നുവെന്നും മറ്റ് കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലന്നും ഖാദർ മൊയ്തീൻ മറുപടി നൽകി.
സർക്കാരിൽ ചേർന്നതിന് ശേഷവും ഡി.എം.കെ നയിക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐ.യു.എം.എൽ പങ്കാളിയാകുമോ എന്ന ചോദ്യത്തിന്, മന്ത്രിസഭയുടെ ഭാഗമായിക്കഴിഞ്ഞാൽ അത് എങ്ങനെ സാധ്യമാകുമെന്ന് മൊയ്തീൻ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെയും പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെയും ഭാവി രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ അനുയോജ്യമായ സമയത്ത് കൈക്കൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

