കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും.
മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ തീരുമാനത്തെ തുടർന്നാണ് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും എത്തുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സൂചന. വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അതേസമയം, തിരുവനന്തപുരത്ത് വെച്ച് പാണക്കാട് സാദിഖലി തങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. യുഡിഎഫിന് എല്ലാ പിന്തുണയും തന്ന നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് വി.ഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചു. യുഡിഎഫിന്റെ മതേതര നിലപാടുകൾക്ക് ശക്തിപകരുന്ന പാർട്ടിയാണ് ലീഗെന്നും സതീശൻ പറഞ്ഞു. കേരളത്തിന് ശക്തി പകരുന്ന നേതാവാണ് വി.ഡി സതീശനെന്ന് പാണക്കാട് സാദിഖലി തങ്ങളും പറഞ്ഞു.

