ന്യൂഡൽഹി: ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ ബിജെപിയുടെ ഓരോ ആറ് എംപിമാരിലും ഒരാൾ വീതം ജയിച്ചത് വോട്ടുമോഷണത്തിലൂടെയാണെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സത്യസന്ധമായി നടത്തിയാൽ ബിജെപിക്ക് 140 സീറ്റിൽ പോലും വിജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചിലസമയത്ത് സീറ്റുകളും മറ്റുചിലപ്പോൾ സർക്കാരുകളേത്തന്നെയും വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ലോക്‌സഭയിലെ 240 ബിജെപി എംപിമാരിൽ ഏകദേശം എല്ലാ ആറ് എംപിമാരിലും ഒരാൾ ജയിച്ചിട്ടുള്ളത് വോട്ട് മോഷണംവഴിയാണ്. അവരെ തിരിച്ചറിയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ബിജെപിയുടെ ഭാഷയിൽ ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന് അവരെ നാം വിളിക്കേണ്ടതുണ്ടോ? ഹരിയാണയിൽ സർക്കാർ മൊത്തം ‘നുഴഞ്ഞുകയറ്റക്കാരാണ്’, രാഹുൽ ആരോപിച്ചു.
അവർ യഥാർഥത്തിൽ ഭയക്കുന്നത് സത്യത്തെയാണ്. കാരണം, സത്യസന്ധമായ തിരഞ്ഞെടുപ്പ് നടത്തിയാൽ ഇന്നും അവർക്ക് 140 സീറ്റ് നേടാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ബംഗാളിലും അസമിലും ബിജെപി വിജയിച്ചത് വോട്ട് മോഷണം വഴിയാണെന്ന് രാഹുൽ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു.

