ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

0
10

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, അടിസ്ഥാന തത്വങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വ്യതിചലിക്കുകയാണെന്ന് പാർട്ടിവിട്ട എംപിമാർ ആരോപിച്ചിരുന്നു.

അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയർത്തുന്നവാദം. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽതന്നെ അയോഗ്യത ബാധകമാകില്ലെന്നാണ് ഇവർ പറയുന്നത്.

എന്നാൽ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ, ലോക്‌സഭയുടെ ഒരു മുൻ സെക്രട്ടറി ജനറൽ എന്നിവരുൾപ്പെടെയുള്ള ഭരണഘടനാ വിദഗ്ധരുമായി എഎപി കൂടിക്കാഴ്ച നടത്തിയെന്നും ഛദ്ദ ഉൾപ്പെടെയുള്ള എംപിമാർ അയോഗ്യതയ്ക്ക് കീഴിൽ വന്നേക്കുമെന്നുമാണ് ലഭിച്ച വിവരമെന്നും സഞ്ജയ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here