ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള സമയത്ത് എൽ നിനോ പ്രതീക്ഷിക്കാമെന്ന് ഡബ്ല്യു.എം.ഒ. വെള്ളിയാഴ്ച അറിയിച്ചു. ഇത്തവണത്തേത് കടുത്തതായേക്കുമെന്നും സൂചിപ്പിച്ചു.
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം കാറ്റ്, അന്തരീക്ഷമർദം, മഴയുടെ ക്രമം എന്നിവയ്ക്ക് മാറ്റമുണ്ടാകും. എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കും. ഇതുകാരണം മഴകുറയുകയും വരൾച്ചാസാഹചര്യമുണ്ടാവുകയും ചെയ്യും.
എൽ നിനോ, ലാ നിന (കിഴക്കൻ പസഫിക് സമുദ്രത്തിൽ ചൂടുകുറയുന്ന പ്രതിഭാസം) എന്നിവ മാറിമാറിയാണ് വരാറ്. രണ്ടുമുതൽ ഏഴുവരെ വർഷം ഇടവേളയിലാണ് എൽ നിനോ ഉണ്ടാകുന്നത്. ഒൻപതുമുതൽ 12 വരെ മാസം നീണ്ടുനിൽക്കും. ഇതിനുമുൻപുണ്ടായ എൽ നിനോ 2023-നെ ചൂടിൽ റെക്കോഡിട്ട രണ്ടാമത്തെ വർഷവും 2024-നെ ഒന്നാമത്തേതുമാക്കി.

