തെ്ഹറാന്‍: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം.
സംഘർഷ സാധ്യതയുള്ള സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ പൗരന്മാർ സുരക്ഷയ്ക്ക് മുൻഗണന നൽകണം. കുറഞ്ഞത് 48 മണിക്കൂറെങ്കിലും നിലവിലെ സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരണം. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രത്യേകിച്ച് സൈനിക – വൈദ്യുത കേന്ദ്രങ്ങൾ പോലെയുള്ള തന്ത്രപ്രധാനയിടങ്ങൾ സ്ഥിതി ചെയ്യുന്നയിടത്തേക്ക് യാത്ര പാടില്ലെന്നും ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
മുൻകരുതലിൻ്റെ ഭാഗമായി ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലെ താമസം ഒഴിവാക്കണം. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണം. എംബസി ക്രമീകരിച്ച ഹോട്ടലുകളിൽ താമസിക്കുന്നവർ അവിടെ തുടരണം. എംബസി ജീവനക്കാരുമായി പതിവായി സമ്പർക്കം പുലർത്താനും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ ഇറാനെ ഇല്ലാതാക്കുമെന്ന ഭീഷണിയാണ് ഡോണാൾഡ് ട്രംപ് മുഴക്കിയത്. ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് പറയുന്നു. ട്രംപ് പറഞ്ഞ അന്ത്യശാസന പരിധി ഇന്ന് രാത്രിയോടെയാണ് തീരുന്നത്. അതേസമയം ചർച്ചയിൽ പുരോഗതിയുണ്ടെങ്കിൽ ഇറാനുള്ള സമയ പരിധി നീട്ടുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആക്രമിച്ചാൽ മേഖലയിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

