‘എന്റെ ജീവനും രാജ്യത്തിന് വേണ്ടി’; താനുൾപ്പെടെ 14 മില്യൺ ഇറാനികൾ രക്തസാക്ഷിത്വത്തിന് തയാറെന്ന് ഇറാൻ പ്രസിഡന്‍റ്

0
19

തെഹ്‌റാൻ: ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ശക്തമായ പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. താനുൾപ്പെടെ 1.4 കോടി (14 മില്യൺ) ഇറാനികൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹുർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കടുത്ത സൈനിക നീക്കം ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിനുള്ള സമയപരിധി ഏപ്രിൽ 7 ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഇറാൻ പ്രസിഡന്റ് എക്സിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘14 കോടിയിലധികം ഇറാനികൾ രാജ്യത്തിനായി ജീവൻ നൽകാൻ തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞാനും എന്റെ ജീവൻ ഇറാനു വേണ്ടി നൽകാൻ എപ്പോഴും സന്നദ്ധനാണ്. അത് തുടരുകയും ചെയ്യും’-മസൂദ് പെസെഷ്കിയാൻ കുറിച്ചു.

ഇറാനിലെ 90 മില്യൺ ജനങ്ങളിൽ വലിയൊരു വിഭാഗം സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങളിൽ അതൃപ്തരാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്രയും വലിയൊരു സംഖ്യയുമായി സർക്കാർ രംഗത്തെത്തുന്നത്. അമേരിക്കൻ ബോംബിങ് കാമ്പെയിനെ പ്രതിരോധിക്കാനും ജനപിന്തുണയുണ്ടെന്ന് ലോകത്തെ കാണിക്കാനുമാണ് ഈ കണക്കുകൾ നിരത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ സർക്കാർ മാധ്യമങ്ങൾ നൽകിയ കണക്കുകളേക്കാൾ ഇരട്ടിയാണ് ഇപ്പോൾ പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാന്റെ റെയിൽവേ ശൃംഖലകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടാകുമെന്ന സൂചനകളെത്തുടർന്ന് ഐ.ഡി.എഫ് (IDF) ഇറാനിലെ സാധാരണക്കാർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇറാൻ സമയം രാത്രി 9 മണി വരെ ട്രെയിൻ യാത്രകളും റെയിൽവേ ലൈനുകൾക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം ഒരു ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here