ഡൽഹി: ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധത്തിനിടയിലും ഇന്ത്യയിലേക്കുള്ള പാചകവാതക നീക്കത്തിൽ ആശ്വാസം. ഇന്ത്യയുടെ രണ്ട് എൽപിജി കപ്പലുകൾ കൂടി വിജയകരമായി കടലിടുക്ക് പിന്നിട്ടു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ ടാങ്കറുകളാണ് ഒമാൻ ഉൾക്കടലിലേക്ക് പ്രവേശിച്ചത്. ഇറാൻ പ്രഖ്യാപിച്ച സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടതാണ് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയത്.
ഏകദേശം 90,000 ടൺ എൽപിജി ആണ് ഈ രണ്ട് കപ്പലുകളിലുമായുള്ളത്. ഇത് ഇന്ത്യയുടെ മൂന്ന് ദിവസത്തെ ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കായി ചാർട്ടർ ചെയ്ത ഈ കപ്പലുകൾ മുംബൈ, ന്യൂ മംഗലാപുരം തുറമുഖങ്ങളിലേക്കാണ് എത്തുക. നിലവിൽ 20-ഓളം ഇന്ത്യൻ കപ്പലുകൾ ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്. എന്നാൽ സൗഹൃദ രാജ്യമായതിനാൽ ഇന്ത്യയുടെ ഒഴിഞ്ഞ കപ്പലുകളിൽ എൽപിജി കയറ്റിക്കൊണ്ടിരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് മേൽ ഇറാൻ ഉപരോധം തുടരുകയാണ്.

