സമാധാന ചർച്ചകൾക്ക് ഇറാൻ മുഖംതിരിക്കുന്നതിന്റെ മൂന്ന് കാരണങ്ങൾ; ട്രംപ്‌ കാത്തിരിക്കേണ്ടി വരും

0
25

വാഷിങ്ടൺ: അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ശത്രുത അവസാനിപ്പിക്കുന്നതിനും നയതന്ത്ര മാർഗങ്ങൾ തുറക്കുന്നതിനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ട്‌. സംഘർഷം അവസാനിപ്പിക്കാനായി വൈറ്റ് ഹൗസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോട് ഇറാൻ മുഖംതിരിക്കുന്നതിന്റെ കാരണങ്ങളാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ നയതന്ത്രപരമായ നീക്കങ്ങൾ മന്ദഗതിയിലാക്കുന്ന പ്രധാന കാരണങ്ങൾ; പരസ്പര വിശ്വാസമില്ലായ്മ, നേരിട്ട് ചർച്ചകളിൽ ഏർപ്പെടാനുള്ള ഇറാന്റെ വിമുഖത എന്നിവയാണ്. ആശയവിനിമയത്തിനായി പാകിസ്താൻ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നതും ചർച്ചകൾ വൈകാൻ കാരണമാകുന്നുണ്ട്.

ആശയവിനിമയ ഉപാധികൾ നിരീക്ഷിക്കപ്പെടുമെന്ന ഭയത്താൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഫോണുകൾ ഒഴിവാക്കുന്നതും സന്ദേശങ്ങൾ കൈമാറുന്നതിൽ വലിയ സുരക്ഷാ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, തങ്ങളുടെ പ്രതിരോധം അഭിമാനകരമായ നേട്ടമായി കാണുന്ന ഇറാൻ, സമ്മർദ്ദത്തിന് വഴങ്ങിയുള്ള യുദ്ധവിരാമത്തിന് തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ്. ഈ പ്രതിസന്ധികൾ കാരണം അമേരിക്കയുടെ പശ്ചിമേഷ്യൻ നയതന്ത്ര ശ്രമങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

യുദ്ധം തുടരുമ്പോഴും, പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര മാർഗങ്ങൾ തേടാൻ തങ്ങൾ തയ്യാറാണെന്ന് അമേരിക്കൻ സർക്കാർ പലതവണ സൂചിപ്പിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കുന്നതും മറ്റ് സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള 15 പോയിന്റുകൾ അടങ്ങിയ ഒരു സമാധാന നിർദ്ദേശമാണ് യുഎസ് ഒടുവിലായി ഇറാനുമായി പങ്കുവെച്ചത്. എന്നാൽ, ഈ നിർദ്ദേശം ഏകപക്ഷീയമാണെന്നാണ് ഇറാന്റെ വിമർശനം.

യുദ്ധം ആരംഭിച്ചതിന് ശേഷം ഉന്നതതലത്തിൽ നേരിട്ടുള്ള അമേരിക്ക-ഇറാൻ ചർച്ചകൾ പുനഃരാരംഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുപക്ഷത്തിനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നതിനായി യുഎസും പങ്കാളികളും പാകിസ്താൻ, തുർക്കി, ഈജിപ്ത്, ഒമാൻ തുടങ്ങിയ മൂന്നാം കക്ഷി രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. നയതന്ത്രപരമായ പ്രവേശനവും നിഷ്പക്ഷതയുമുള്ള ഈ രാജ്യങ്ങൾക്ക് ആശയവിനിമയ പാതകൾ തുറന്നുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, യുദ്ധശ്രമങ്ങൾ തുടരുന്നതിനും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നടപടികൾക്ക് സൈനികമായി മറുപടി നൽകുന്നതിനാണ്‌ ഇറാൻ നിലവിൽ മുൻഗണന നൽകുന്നത്. ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ചർച്ചയ്ക്കു വരില്ലെന്ന് ഇറാനിയൻ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സമമല്ലാത്തതോ അടിച്ചേൽപ്പിക്കപ്പെട്ടതോ ആയ ചർച്ചകളിലൂടെയല്ല, മറിച്ച് സ്വന്തം നിബന്ധനകളിലൂടെ മാത്രമേ യുദ്ധം അവസാനിക്കൂ എന്നാണ് ഇറാന്റെ നേതൃത്വം വിശ്വസിക്കുന്നത്.

ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി, ഈ ഘട്ടത്തെ ഇറാന്റെ ‘സുവർണ നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശക്തിക്കെതിരെ ഒരു മാസത്തോളം പിടിച്ചുനിൽക്കാൻ സാധിച്ചത് ഇറാന്റെ ദേശീയ അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിമാനത്തിന് പുറമെ, ആഴത്തിലുള്ള വിശ്വാസമില്ലായ്മയും വലിയ പ്രശ്‌നമായി നിലകൊള്ളുന്നു.

2026-ന്റെ തുടക്കത്തിൽ നടന്ന ആണവ ചർച്ചകൾ ഉൾപ്പെടെയുള്ള മുൻകാല ചർച്ചകളെല്ലാം മധ്യസ്ഥർ വഴിയാണ് നടന്നിരുന്നത്. ആദ്യഘട്ടം മുതൽതന്നെ അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങളെ ഇറാൻ എതിർത്തിരുന്നു. ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാനുനേരെ യുഎസ് ആക്രമണം ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, നയതന്ത്ര ചർച്ചകൾക്കായി ഇടനിലക്കാർ വഴിയുള്ള ആശയവിനിമയം പോലും വൈകുന്നതിന് ഒരു പ്രത്യേക കാരണം അമേരിക്കൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചർച്ചകളിൽ പങ്കെടുക്കേണ്ട ഇറാനിയൻ ഉദ്യോഗസ്ഥർ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കിയിരിക്കുന്നു എന്നാണ് ഈ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

തങ്ങളുടെ ആശയവിനിമയങ്ങൾ ട്രാക്ക് ചെയ്യപ്പെടുമെന്നും അത് വധശ്രമങ്ങളിലേക്ക് നയിക്കുമെന്നുമുള്ള ഇറാന്റെ നേതാക്കളുടെ ഭയമാണ് ഇതിന് പിന്നിൽ. ഈ സാഹചര്യം മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നതിന്റെ വേഗത കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ സമാധാന ചർച്ചകളിൽ കാര്യമായ പുരോഗതി നേടാൻ നയതന്ത്ര പ്രതിനിധികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നയതന്ത്രത്തിന് തയ്യാറാണെന്ന് അമേരിക്ക പരസ്യമായി പറയുമ്പോഴും, ഈ ഘടകങ്ങൾ കാരണം മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നത് വൈകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here