താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. “ഞാൻ മരിച്ചു…” എന്ന് പറഞ്ഞു തുടങ്ങിയ അദ്ദേഹം, അത് കോഫിക്ക് വേണ്ടിയാണെന്ന ഹീബ്രു ശൈലി കൂട്ടിചേർത്ത് പരിഹസിക്കുകയും ചെയ്തു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തീർത്തും ലാഘവത്തോടെയാണ് അദ്ദേഹം നേരിട്ടത്.
നേരത്തെ പുറത്തുവിട്ട വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായി തന്റെ രണ്ട് കൈകളും ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി “നിങ്ങൾക്ക് എന്റെ വിരലുകൾ എണ്ണണോ? ദാ നോക്കൂ, എല്ലാം കൃത്യമാണ്” എന്ന് അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം തനിക്കും ഇസ്രയേൽ സൈന്യത്തിനും (IDF) മൊസാദിനും വലിയ കരുത്താണ് നൽകുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ പ്രത്യാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ഭീഷണി മുഴക്കുന്നതിനിടയിലാണ് വെല്ലുവിളിയുമായി അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

