ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം. ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു
സംസ്ഥാനത്തെ ഇന്ധന ക്ഷാമത്തിലെ പ്രതിസന്ധികള്‍ക്കിടെയാണ് പുതിയ നിര്‍ദേശം. പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങരുതെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകള്‍ക്കെതിരെ ലൈസന്‍സ് റദ്ധാക്കുന്നതുള്‍പ്പടെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനങ്ങളിലെ എല്‍പിജി വിതരണം വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ പൂഴ്ത്തി വെപ്പ് തടയാന്‍ ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കിയതായും പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലുകള്‍ ഉടന്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലായം അറിയിച്ചു. രണ്ട് കപ്പലുകളിലായി 92,700 മെട്രിക് ടണ്‍ എല്‍പിജിയാണ് എത്തുക.

