ഭോപ്പാൽ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ 16-കാരനെ കൊലപ്പെടുത്തി. തുടർന്ന് ഇയാൾ മൃതദേഹത്തിൽനിന്ന് മാംസം ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. മധ്യപ്രദേശിലെ സാമന്ന ഗ്രാമത്തിലാണ് സംഭവം.
ഗുഡ്ഡ പട്ടേൽ (46) എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്ന് ഇയാൾ തന്റെ ഗ്രാമത്തിൽ തിരിച്ചെത്തിയശേഷമാണ് വീണ്ടും കൊലപാതകം നടത്തിയത്.
അർത്ഥ്ഖേദ ഗ്രാമത്തിൽ നിന്നുള്ള 16 കാരനെയാണ് ഗുഡ്ഡ പട്ടേൽ കൊലപ്പെടുത്തിയത്. സാമന്നയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വന്നതായിരുന്നു കുട്ടി. ബൈക്കിൽ തിരികെ പോകുകയായിരുന്ന കുട്ടിയെ പ്രതി ഇരുമ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ 16 കാരൻ മരിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് പ്രതി 16-കാരന്റെ തലച്ചോർ ഭക്ഷിക്കുകയും ചോരകുടിക്കുകയും ചെയ്യുന്നത് സ്ഥലത്തെത്തിയ നാട്ടുകാർ കണ്ടതായി പോലീസ് പറഞ്ഞു.
കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ, ഗുഡ്ഡ പട്ടേൽ 16 കാരന്റെ തലച്ചോർ കഴിക്കുന്നതും ചോര കുടിക്കുന്നതുമാണ് കണ്ടത്. ഇയാളുടെ കൈകളിൽ ഇതിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കൈയിൽ ഉണ്ടായിരുന്ന ഇരുമ്പു വടികൊണ്ട് ഇയാൾ ജനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് കൃഷിയിടത്ത് ഒളിക്കാൻ ശ്രമിച്ചു. നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞതായും പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവസ്ഥലം വളഞ്ഞ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

