തിരുവനന്തപുരം: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ബംഗാളിൽ തുടരുന്ന തർക്കം കേരളമുൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ ബാധിക്കും. ഏപ്രിൽ രണ്ടാംവാരത്തിനുമുൻപ് നടക്കുമെന്നു പ്രതീക്ഷിച്ച തിരഞ്ഞെടുപ്പ് വൈകിയേക്കും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ നടക്കാനാണ് സാധ്യത.
കേരളത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ചർച്ചകളും വിലയിരുത്തലും ശനിയാഴ്ച പൂർത്തിയാകും. കമ്മിഷൻ ഇനി സന്ദർശിക്കേണ്ടതും സ്ഥിതി വിലയിരുത്തേണ്ടതും ബംഗാളിലാണ്. അസമിൽ നിലവിലുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടെടുപ്പു നടക്കുക. തമിഴ്‌നാട്, പുതുച്ചേരി എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. ബംഗാളിൽ 62 ലക്ഷത്തോളം പേരാണ് വോട്ടർപട്ടികയിൽനിന്ന് പുറത്തായത്. ഇതേച്ചൊല്ലിയാണ് വിവാദങ്ങളും തർക്കങ്ങളും തുടരുന്നതും.
കേരളത്തിൽ മേയ് 20-നകമാണ് സർക്കാർ ചുമതലയേൽക്കേണ്ടത്. അതിനാൽ മേയ് ആദ്യം തിരഞ്ഞെടുപ്പു നടന്നാലും മതിയാകും. 2021-ൽ ഏപ്രിൽ ആറിനായിരുന്നു വോട്ടെടുപ്പ്, മേയ് രണ്ടിന് വോട്ടെണ്ണലും. പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു അവധി പരിഗണിക്കുമെന്നതിനാൽ ഏപ്രിൽ ആദ്യരണ്ടുവാരങ്ങളിൽ തിരഞ്ഞെടുപ്പിന് സാധ്യത കുറവാണ്. ബംഗാളിലെ പ്രതിസന്ധി ഉടൻ പരിഹരിച്ചാൽ തിരഞ്ഞെടുപ്പു വൈകില്ല.

