തെല്‍അവീവ്: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തകർന്ന സ്ഥലങ്ങളുടെ വിവരങ്ങൾ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം.
ഇറാൻ്റെ പ്രത്യാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ഇസ്രായേൽ സൈന്യം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നത്. പുറത്തിറങ്ങാൻ നിർദേശം ലഭിക്കുന്നത് വരെ ബങ്കറുകളിൽ തന്നെ തുടരണമെന്ന് എക്സിലെ പുതിയ പോസ്റ്റിലൂടെ സൈന്യം അറിയിച്ചു.
മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിലും സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരണമെന്നും സൈന്യം അറിയിക്കുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്( ഐആര്‍ജിസി) വ്യക്തമാക്കിയിട്ടുണ്ട്. ഖാംനഈയുടെ കൊലപാതകം ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും ഇതിന് മറുപടിയില്ലാതെ പോകില്ലെന്നും ഇറാന്‍ പ്രസിഡന്‍റ് മസ്ഊദ് പെസഷ്കിയാനും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ഇറാഖിലും ഇറാന്റെ ആക്രമണം. വടക്കൻ ഇറാഖിലെ ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്ന് വീണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന ഇവിടെ തമ്പടിക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം. ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നതായുള്ള ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വലിയ തോതിലുള്ള സ്ഫോടന ശബ്ദം കേട്ടെന്നും പറയുന്നു. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി വരുന്നേയുള്ളൂ.

