ടെൽ അവീവ്/ദോഹ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ഉണ്ടാവുമെന്ന ആശങ്കയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. ഇസ്രയേലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ചു. ഖത്തറിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്.
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.രാജ്യം മുഴുവൻ സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം നിർദേശിച്ചു. രാജ്യത്തെ മുഴുവൻ പ്രവർത്തനങ്ങളും അത്യാവശ്യ മേഖലകളിലേക്ക് ഇസ്രയേൽ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരുന്നതും ഓഫീസുകൾ പ്രവർത്തിക്കുന്നതും ഇസ്രയേൽ സൈന്യം വിലക്കിയിട്ടുണ്ട്.
ഇറാനിലെ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ അമേരിക്കൻ എംബസി തങ്ങളുടെ ഉദ്യോഗസ്ഥർക്ക് ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ നിർദ്ദേശം നൽകിയിട്ടുണ്ട്. എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും നിലവിലുള്ള കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പറഞ്ഞിട്ടുണ്ട്. ഖത്തറിലുള്ള എല്ലാ അമേരിക്കൻ പൗരന്മാരോടും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതേ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും അമേരിക്കൻ എംബസിയുടെ നിർദേശമുണ്ട്.
ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ നടത്തിയ ആക്രമണമാണിതെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഈ നീക്കം മേഖലയിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാൻ തിരിച്ചടി നൽകിയാൽ പശ്ചിമേഷ്യയിലുടനീളം യുദ്ധം പടരാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

