ബംഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി കർണാടക. ബംഗളൂരുവിൽ നടന്ന വൈസ് ചാൻസിലർമാരുടെ കോൺക്ലേവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച് അഭിപ്രായം തേടിയിരുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ, ഓൺലൈൻ ഗെയ്മിങ്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി കോൺക്ലേവിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിസിമാർ വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയതെന്ന് മീറ്റിങ്ങിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. കോവിഡിന് ശേഷം പഠനപ്രവർത്തനങ്ങൾക്ക് മൊബൈൽ ഫോൺ കുടുതലായി ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ പൂർണമായ മൊബൈൽ നിരോധനം സാധ്യമല്ലെന്ന അഭിപ്രായമാണ് വിസിമാർ പങ്കുവെച്ചത്.
പൂർണമായി നിരോധിക്കുന്നതിന് പകരം സർക്കാരിന് ചില സൈറ്റുകൾക്ക് ഭാഗികമായി നിയന്ത്രണമേർപ്പെടുത്താമെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു വിസി പറഞ്ഞു. സൈബർ സുരക്ഷ കണക്കിലെടുത്ത് രക്ഷിതാക്കളുടെ മേൽനോട്ടത്തിനും അവസരം നൽകാം. മൊബൈൽ ഫോൺ ഇന്ന് കുട്ടികളുടെ പോലും ജീവിതത്തിൽ അനിവാര്യഘടകമായി മാറിയിട്ടുണ്ടെന്നും വിസി പറഞ്ഞു.

