വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ തവണയായി ഇക്കാര്യം ട്രംപ് അവകാശപ്പെടുന്നുണ്ട്.
വാഷിങ്ടണിൽ നടന്ന ഗാസ ബോർഡ് ഓഫ് പീസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ നേതൃത്വത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്തിരുന്നു.
അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിൽ താൻ ഏതെല്ലാം സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ഇടപെട്ടതെന്ന് ട്രംപ് വിവരിക്കുകയും ചെയ്തു.
ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷമായിരുന്നു താൻ പരിഹരിച്ചതിൽ ഏറ്റവും വലുതെന്ന് പറഞ്ഞ ട്രംപ് പാക് പ്രധാനമന്ത്രി മിസ്റ്റർ ഷെരീഫിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും പാകിസ്താന്റെ ഫീൽഡ് മാർഷലും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീർ മഹാനായ വ്യക്തിയാണെന്നും പറഞ്ഞു. ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചതിലൂടെ 25 മില്യൺ മനുഷ്യരെയാണ് താന്‍ രക്ഷിച്ചതെന്ന് മുമ്പ് ഷെരീഫ് പറഞ്ഞ കാര്യം ട്രംപ് ഓർമിപ്പിച്ചു.
“രണ്ടു നേതാക്കന്മാരെയും ഫോണിൽ വിളിച്ചു, ഷെരീഫിനെ എനിക്ക് ചെറുതായി അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എനിക്ക് നന്നായി അറിയാം. ചെറിയ വ്യാപാരത്തിലൂടെയാണ് പാകിസ്താനുമായി പരിചയം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ചറിഞ്ഞപ്പോൾ ചില പത്രങ്ങളിൽ അവ പരിശോധിച്ചു. സംഘർഷം വളരെ മോശമായ അവസ്ഥയിലേക്ക് പോയതോടെ നിരവധി വിമാനങ്ങൾ തകർന്നുവീണു.
ഇതോടെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുവരുമായി വ്യാപാരകരാറുകൾ ഉണ്ടാകില്ലെന്ന് ഞാൻ അറിയിച്ചു. നിങ്ങൾ പോരടിച്ചാൽ ഇരുരാജ്യങ്ങൾക്കും 200 ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞു. പണം ഒരുപാട് നഷ്ടമാകുമെന്ന് മനസിലായ ഒരു രാജ്യം, അവരുടെ പേരു പറയുന്നില്ല, അവർ യുദ്ധം വേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ രണ്ട് – മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ചു,” എന്നാണ് ട്രംപ് പറയുന്നത്.
വിലയേറി 11 വിമാനങ്ങളാണ് യുദ്ധത്തിൽ തകർന്നതെന്ന് ട്രംപ് പറഞ്ഞെങ്കിലും ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല.

