പഴയ വാഹനങ്ങളുടെ വിൽപ്പന സർക്കാർ നിരീക്ഷണത്തിൽ; യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾക്ക് ‘പണി’ വരുന്നു

0
7

തിരുവനന്തപുരം: പഴയവാഹന വിൽപ്പനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതോടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും സർക്കാർ നിരീക്ഷണത്തിലാകും. ഓരോ സ്ഥാപനത്തിലും എത്രവാഹനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്യുന്നുവെന്നും മോട്ടോർവാഹനവകുപ്പിനും ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കും അറിയാനാകും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റപ്പെടുമെന്ന ഉറപ്പാണ് ഉടമകൾക്കുള്ളനേട്ടം.

സംസ്ഥാനത്ത് ചെറുതും വലുതുമായി 10,000-ലധികം വാഹനവിൽപ്പന കേന്ദ്രങ്ങളുള്ളതിൽ 555 എണ്ണത്തിനേ രജിസ്േട്രഷനുള്ളൂ. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾക്ക് സേവനവിലക്ക് (കരിമ്പട്ടിക) ഏർപ്പെടുത്തും. ഇവ വിൽക്കാനോ ഉടമസ്ഥാനവകാശം കൈമാറാനോ കഴിയില്ല.

2024 ഏപ്രിൽ നിലവിൽവരേണ്ട ലൈസൻസ് വ്യവസ്ഥയാണ് ഒരുവിഭാഗം യൂസ്ഡ് കാർ വിൽപ്പനക്കാരുടെ എതിർപ്പ് മറികടന്ന് ഇപ്പോൾ കർശനമാക്കുന്നത്. പഴയവാഹനങ്ങളുടെ വിൽപ്പനയിൽ വൻ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ജി.എസ്.ടി. പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉടമസ്ഥാവകാശം മാറ്റാതെ വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നതിനാൽ വൻതോതിൽ കള്ളപ്പണ നിക്ഷേപസാധ്യത ഈ മേഖലയിലുണ്ട്.

രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ വാഹനങ്ങൾ വിൽക്കാനായി ഏറ്റെടുക്കുമ്പോൾ വാഹനത്തിന്റെ വിശദാംശങ്ങൾ വാഹൻ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യണം. താത്കാലിക ഉടമസ്ഥാവകാശം യൂസ്ഡ് കാർ ഡീലർക്ക് ഇതുവഴി ലഭിക്കും. വാങ്ങുന്നയാളിന്റെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കാനാകും. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സമയത്തെ വാഹനത്തിന്റെ ഓഡോമീറ്റർ സഹിതം ഓൺലൈനിൽ രേഖപ്പെടുത്തണം. ഇലക്‌ട്രോണിക് ലോഗ് ബുക്ക് ഉൾപ്പെടെ നിർബന്ധമാണ്.

നേട്ടങ്ങൾ

ഉടമസ്ഥാവകാശം കൈമാറുമെന്ന് ഉറപ്പ്
ഉപഭോക്താക്കളുമായി നിയമാനുസൃത കരാർ
മോഷണവാഹനങ്ങളുടെ വിൽപ്പന തടയാം

LEAVE A REPLY

Please enter your comment!
Please enter your name here