കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപികിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 22 ദിവസമായി ഷിംജിത ജയിലില്‍ തുടരുകയായിരുന്നു.
ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍, ഇത്രയധികം ദിവസം ജയിലില്‍ തുടരേണ്ട സാഹചര്യമില്ലെന്നും ഷിംജിത നിലവില്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ഷിംജിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നൽകിയത്.
ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

