ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതില്‍ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാട്ട്‌സ്ആപ്പ് ഉടമകയായ മെറ്റയെ ശാസിച്ചത്.
വിഷയം ഗൗരവകരമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഒരു വിവരവും കൈമാറാൻ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങളുടെ ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാൻ അനുവദിക്കില്ലെന്നും നിങ്ങൾക്ക് ഞങ്ങളുടെ ഭരണഘടന പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടണമെന്നും പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ അനുവദിക്കില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റകൾ,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റുഫോമുകളുമായി പങ്കുവെക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരിൽ കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ) മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു.ഈ പിഴ ശരിവെച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകൾക്ക് നിങ്ങളടെ നയം മനസ്സിലാകുമോ എന്നും കോടതി ചോദിച്ചു. ഒരു പാവപ്പെട്ട സ്ത്രീക്കോ വഴിയോര കച്ചവടക്കാരനോ, അല്ലെങ്കിൽ തമിഴ് മാത്രം സംസാരിക്കുന്ന ഒരാള്‍ക്കോ നിങ്ങള്‍ക്ക് മനസിലാകുമോ എന്നും കോടതി ഹരജി പരിഗണിക്കുന്നതിനിടെ പറഞ്ഞു.

