സിനിമാ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കർണാടക സർക്കാർ. പരമാവധി 200 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാനാവുക. ഇതിൽ നികുതികൾ ഉൾപ്പെടുന്നില്ല. 2025 ലെ കർണാടക സിനിമ (റെഗുലേഷൻ) ഭേദഗതി നിയമത്തിലാണ് ഈ പുതിയ തീരുമാനം ഉൾപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന മൾട്ടിപ്ലെക്സ് ഉൾപ്പടെയുള്ള തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകൾക്കും ഈ തീരുമാനം ബാധകമാവും.
75 സീറ്റുകളും അതിൽ താഴെയും സീറ്റുകളുള്ള പ്രീമിയം സൗകര്യങ്ങൾ നൽകുന്ന മൾട്ടി സ്ക്രീൻ തീയറ്ററുകൾക്ക് ഈ നിയമം ബാധകമാവില്ല. 1964 ലെ കർണാടക സിനിമ (റെഗുലേഷൻ) നിയമത്തിലെ സെക്ഷൻ 19 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് 2014 ലെ കർണാടക സിനിമ (റെഗുലേഷൻ) നിയമങ്ങൾ സർക്കാർ ഭേഗഗതി ചെയ്യുന്നത്.
പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ഔദ്യോഗിക ഗസറ്റിൽ അന്തിമമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 200 രൂപ നിശ്ചിത സിനിമാ ടിക്കറ്റ് വില പ്രാബല്യത്തിൽ വരും. വർധിച്ചുകൊണ്ടിരിക്കുന്ന സിനിമാ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ ഈ നീക്കം.