മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമകൾക്ക് 25,000 രൂപ പിഴയിട്ടു. അപ്പാർട്ട്‌മെന്റിലെ മാലിന്യസംസ്കരണ പ്ലാന്റ് യഥാവിധി പ്രവർത്തിപ്പിക്കുന്നതിന് പകരം മോട്ടോർ ഉപയോഗിച്ച് പമ്പുചെയ്ത് ഓവുചാലിലേക്ക് ഒഴുക്കിവിടുകയായിരുന്നു.
ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ബേർക്കയിലെ അപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള മലിനജലം തുറന്ന കുഴിയിലേക്ക് ഒഴുക്കിവിട്ട് റോഡരികിലേക്ക് എത്തിച്ചേർന്ന് പരിസരമലിനീകരണം സൃഷ്ടിച്ചതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. തദ്ദേശസ്വയംഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ലീഡർ കെ.വി. മുഹമ്മദ് മദനി, സ്ക്വാഡ് അംഗം ടി.സി. ഷൈലേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രജനി, കെ. രശ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.