ദില്ലി: അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തതെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു. ഈ മത്സരം നടക്കുമോ എന്ന കാര്യത്തിലും ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിരുന്നില്ല. ഇന്ന് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിയാലോചന നടത്തിയശേഷം തീരുമാമനെടക്കുമെന്നായിരുന്നു ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ ഇന്നലെ ധരംശാലയില്‍ പ്രതികരിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയായിരുന്നു മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരം നിർത്തിവച്ചു.
https://x.com/PTI_News/status/1920731157840208041?t=-gyCP2RT7hBenkZk_0Ivlg&s=19
ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും പിടികിട്ടിയത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി. പിന്നീട് പഞ്ചാബിന്‍റെയും ഡല്‍ഹിയുടെ താരങ്ങളെ ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലെത്തിക്കുകയും ചെയ്തിരുന്നു.സംംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയൻ താരങ്ങളടക്കം നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടിയൊണ് ബിസിസിഐ നിര്‍ണായ തീരുമാനമെടുത്തത്.