അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് രണ്ടുമാസം മുമ്പാണ് 2000 നോട്ടിന്റെ കഥ തീര്‍ന്നത്; നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് ടിഎം തോമസ് ഐസക്ക്

0
160

പുതിയ നോട്ടു നിരോധനത്തിന്റെ ഉന്നം രാഷ്ട്രീയമാണെന്ന് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസക്ക്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പരാജയം ബിജെപിയെ ഭയപ്പെടുത്തിയിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ബിജെപി പണം ചെലവഴിച്ചു. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. അത് മഞ്ഞുകൂനയുടെ ഒരു അരികുമാത്രമാണെന്നു വ്യക്തം. പണത്തിന്റെ കുത്തൊഴുക്കിനു മുന്നില്‍ ബിജെപി തന്നെ. പക്ഷേ, കോണ്‍ഗ്രസ് വളരെ പിന്നിലായിട്ടാണെങ്കിലും പിടിച്ചുനിന്നു. ഇതു ഭാവിയില്‍ പാടില്ല. കള്ളപ്പണത്തിന്റെ കുത്തക ബിജെപിക്കു മാത്രമായിരിക്കണം. ഇതിനായുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കല്‍.

എന്നാല്‍ ഇത്തരം രാഷ്ട്രീയകളികളിലൂടെ ഇന്ത്യന്‍ രൂപയുടെ വിശ്വാസ്യതയാണ് മോദി തകര്‍ക്കുന്നത്. 2016-ല്‍ നില്കക്കളളിയില്ലാതെ സൃഷ്ടിച്ച 2000 രൂപയുടെ നോട്ടുകള്‍ 2023-ല്‍ റദ്ദാക്കുന്നു. അന്ന് 86 ശതമാനം മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയെങ്കില്‍ ഇന്ന് റിസര്‍വ്വ് ബാങ്ക് കണക്കു പ്രകാരം 11 ശതമാനത്തില്‍ താഴെയുള്ള നോട്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. പക്ഷേ, എന്തിന് ഇതു ചെയ്യണം? 2000-ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ ഇനി നല്കില്ലായെന്നു പറഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍കൊണ്ട് 2000 രൂപയുടെ നോട്ടുകള്‍ ഇല്ലാതാകുന്ന പ്രശ്‌നമാണ് ഇനിയിപ്പോള്‍ ഒരു തവണ 2000 രൂപയുടെ തുക വച്ച് ക്യൂ നിന്നു മാറ്റി വാങ്ങേണ്ട ഗതികേടിക്ക് എത്തിച്ചിരിക്കുന്നത്. ഈ ക്ലീന്‍ നോട്ട് പോളിസി എന്നു റിസര്‍വ്വ് ബാങ്ക് പറയുന്നത് വെറും കള്ളത്തരമാണ്.

പുതിയ നോട്ടു നിരോധനവും കള്ളപ്പണവേട്ടയുടെ ഭാഗമാണെന്ന വിശദീകരണവുമായി പഴയ ബീഹാര്‍ ധനമന്ത്രി സുശീല്‍കുമാര്‍ മോദി ഇറങ്ങിയിട്ടുണ്ട്. പഴയ നോട്ടുനിരോധനംകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ലായെന്നു തെളിഞ്ഞുവെന്ന് അദ്ദേഹം സമ്മതിക്കുകയാണ്. പുതിയ നിരോധനം ലക്ഷ്യം നേടുമെന്നതിന്റെ ഉറപ്പ് എന്ത്?

എന്തുകൊണ്ടാണ് 2000 രൂപയുടെ നോട്ട് പ്രചാരത്തിലുള്ളവയുടെ 10 ശതമാനമായി കുറഞ്ഞിരിക്കുന്നത്? നോട്ട് നിരോധത്തിന്റെ തുടക്ക മാസങ്ങളില്‍ അല്ലാതെ പിന്നീട് 2000-ത്തിന്റെ നോട്ടുകള്‍ അച്ചടിക്കുകയുണ്ടായില്ല. മറ്റു നോട്ടുകളാണ് 2018 മുതല്‍ അച്ചടിച്ചത്. 2016 നോട്ടുനിരോധനം കൊണ്ട് ആളുകള്‍ താരതമ്യേന കൂടുതല്‍ ഡിജിറ്റല്‍ പണകൈമാറ്റത്തിലേക്ക് തിരിയുകയല്ലേ ചെയ്തത്. പണത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അന്ന് ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടി നോട്ടുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. നോട്ട് നിരോധനത്തിന് അന്നു നല്കിയ മറ്റൊരു ന്യായീകരണവും പൊളി വാക്കുകളായി.

ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നതു ശരിയാണെങ്കില്‍ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും.

ഏതായാലും അനുഭവത്തില്‍ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല. 2000 രൂപയുടെ നോട്ട് ലീഗല്‍ ടെണ്ടറായി നിലനിര്‍ത്തിയിട്ടുണ്ട്. അതായത് സെപ്തംബര്‍ അവസാനം വരെ അതുപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താം. 2016 നോട്ടു നിരോധന രാത്രി ഞാന്‍ ഇതു പറഞ്ഞപ്പോള്‍ എന്നെ കളിയാക്കിയവരാണ് പലരും. ഇപ്പോള്‍ ഇത്രയെങ്കിലും സാവകാശം നല്‍കാനുള്ള സന്മനസ് മോദിക്ക് ഉണ്ടായത് നല്ലത്.

രാജ്യത്തെ കള്ളപ്പണത്തിന്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിന്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാര്‍ട്ടിക്ക് തങ്ങളുടെ നോട്ടുകള്‍ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016-ന്റെ അനുഭവമെന്ന് അദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here