ബംഗളൂരു: ചിക്കമംഗളൂരുവിൽ വിനോദയാത്രക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ കാണാതായ വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂപോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്താനായത്. മൂന്നുദിവസം മുമ്പാണ് കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ ശ്രീനന്ദയെ കാണാതായത്.
പാലക്കാട് കടമ്പഴിപ്പുറം രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്. ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽവരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം മാതാപിതാക്കൾ ഉന്നയിച്ചിരുന്നു.

