ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാനെതിരായ കടന്നാക്രമണവും, മറുപടിയായുള്ള പ്രത്യാക്രമണവും ആരംഭിച്ചതോടെ ആഗോള വിപണികൾ കടുത്ത അസ്ഥിരതയിലാണ്. യുദ്ധം എണ്ണ വിതരണത്തെ കാര്യമായി ബാധിച്ചതോടെ ഓഹരി വിപണികളിലെ നിക്ഷേപം ഒഴിവാക്കി സുരക്ഷിതമായ ആസ്തികളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലാണ് നിക്ഷേപകർ.
സാധാരണയായി ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വർണമോ യുഎസ് ഡോളറോ ആണ് നിക്ഷേപകരുടെ പ്രധാന ആശ്രയം. എന്നാൽ ഇത്തവണ ഈ രണ്ട് ആസ്തികളെയും കടത്തിവെട്ടുന്ന കുതിപ്പാണ് മറ്റൊരു ആസ്തി കാഴ്ചവെക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, ബിറ്റ്‌കോയിന്റെ (Bitcoin) മൂല്യം 72,000 ഡോളർ കടന്നതായി ഇൻവെസ്റ്റോപീഡിയ റിപ്പോർട്ട് ചെയ്യുന്നു. എണ്ണ, ഓഹരി വിപണികൾ കൂപ്പുകുത്തുമ്പോഴാണ് ബിറ്റ്‌കോയിന്റെ ഈ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്.
ബിറ്റ്‌കോയിൻ നിക്ഷേപം എപ്പോഴും അപകടസാധ്യതയുള്ള ഒന്നായാണ് കരുതപ്പെട്ടിരുന്നത്; മുമ്പൊരിക്കലും ഒരു സുരക്ഷിത ആസ്തിയായി ഇത് പരിഗണിക്കപ്പെട്ടിട്ടില്ല.
“ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിക്കുമ്പോൾ ബിറ്റ്‌കോയിൻ 10 ശതമാനത്തോളം ഉയർന്നു. സ്വർണത്തെയും ഡോളറിനെയും ഇത് മറികടന്നു. പാരമ്പര്യ ആസ്തികളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്‌കോയിൻ കൈവശം വെക്കാൻ മാത്രമല്ല, ബാങ്കുകളോ ഗവൺമെന്റുകളോ ഇല്ലാതെ അതിർത്തികൾക്കപ്പുറത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ മാറ്റാനും സാധിക്കും. ഈ ചലനാത്മകതയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ബിറ്റ്‌കോയിന്റെ കരുത്ത്.”- ഐഎൻആർഗ്രിഡ് സ്റ്റേബിൾ സ്ഥാപകൻ അനുജ് ചൗധരി പറയുന്നു.
എന്നാൽ സ്വർണവുമായി ബിറ്റ്‌കോയിനെ താരതമ്യം ചെയ്യുന്നതിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. എങ്കിലും, ഇറാൻ യുദ്ധത്തിന് ശേഷം ഐഷെയർ ബിറ്റ്‌കോയിൻ ട്രസ്റ്റ്, ഫിഡിലിറ്റി വൈസ് ഒറിജിൻ ബിറ്റ്‌കോയിൻ ഫണ്ട് തുടങ്ങിയവയിലേക്ക് 1.1 ബില്യൺ ഡോളറിലധികം നിക്ഷേപം ഒഴുകിയെത്തി.

