ന്യൂഡൽഹി: ഇറാനുനേരെയുള്ള ആക്രമണവും പശ്ചിമേഷ്യയിലെ അസ്വസ്ഥതയും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവിന് കാരണമായി. 68 പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 92.17 ലെത്തി. ജനുവരി അവസാനത്തിൽ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.9875 നെ മറികടന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 0.7% ഇടിഞ്ഞ് 92.17 ആയി.
പശ്ചിമേഷ്യലെ സംഘർഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് പല തരത്തിൽ ഭീഷണിയാവുകയാണ്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന വരവ് കുറഞ്ഞതും രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കി.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വഹിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് ഗതാഗതം ഏതാണ്ട് സ്തംഭിച്ചിരിക്കുന്നു. ഈ തന്ത്രപരമായ പാത ദീർഘനേരം അടച്ചുപൂട്ടുന്നത് ക്രൂഡ് ഓയിൽ വില കൂടുതൽ ഉയർത്താനും രൂപയെ കൂടുതൽ താഴ്ത്താനും കാരണമാകും
സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ മധ്യേഷ്യയിൽ നിന്നുള്ള പണമയയ്ക്കലിനെയും മൂലധന പ്രവാഹത്തെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

