പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ യുദ്ധം ശക്തമാക്കുന്നതിനിടെ പ്രതിഷേധസൂചകമായി ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ സ്പെയിൻ പിൻവലിച്ചു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കും പുതിയ ഇറാൻ യുദ്ധത്തിനുമെതിരെ യൂറോപ്യൻ യൂണിയനിൽ നിന്ന് ഉയരുന്ന ഏറ്റവും ശക്തമായ പ്രതിഷേധമായാണ് സ്പെയിനിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അംബാസഡർ അന മരിയ സലോമൻ പെരസിനെ തിരിച്ചുവിളിച്ചതോടെ, തെൽ അവീവിലെ സ്പാനിഷ് എംബസിയുടെ ചുമതല ഇനി മുതൽ താൽക്കാലിക നയതന്ത്ര പ്രതിനിധിക്കായിരിക്കും. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങൾ അന്യായമാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു. യുദ്ധത്തിനായി സ്പാനിഷ് മണ്ണ് വിട്ടുനൽകില്ലെന്ന് അദ്ദേഹം അമേരിക്കയെ അറിയിച്ചു. ഇതിനെതിരെ ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയെങ്കിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സ്പെയിൻ വ്യക്തമാക്കി.
നേരത്തെ തന്നെ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത് നിയമപരമായി നിരോധിച്ച ഏക യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. ഗാസയിലെ വംശഹത്യയെ അപലപിച്ചും ആയുധ ഉപരോധം ഏർപ്പെടുത്തിയും സ്പെയിൻ സ്വീകരിച്ചുവരുന്ന കർശന നിലപാടിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഈ നയതന്ത്ര പിന്മാറ്റം.

