ഡോളറിനെതിരെ റെക്കോഡ് ഇടിവ് നേരിട്ട് രൂപ. 92.43 നിലവാരത്തിലേക്കാണ് മൂല്യം താഴ്ന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്. മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളർ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്.
മൂല്യമിടിവ് ഇങ്ങനെ
റെക്കോഡ് താഴ്ച: ഡോളറിനെതിരെ രൂപയുടെ മൂല്യം 92.43 എന്ന നിരക്കിലെത്തി. വ്യാപാരം ആരംഭിക്കുമ്പോൾ ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപയുടെ മൂല്യം 92.33 ആയിരുന്നു. വ്യാപാരത്തിനിടയിൽ മൂല്യം 92.37 ലേക്ക് താഴുകയും പിന്നീട് റെക്കോഡ് താഴ്ചയിലെത്തുകയും ചെയ്തു.
പ്രധാന കാരണങ്ങൾ:
എണ്ണവില വർധന: സംഘർഷത്തിന് മുമ്പ് ബാരലിന് 70 ഡോളർ ആയിരുന്ന എണ്ണവില 100 ഡോളറിലെത്തി. വൻതോതിൽ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ കറൻസിക്ക് കനത്ത സമ്മർദം നേരിടേണ്ടിവന്നു.
പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ യുദ്ധം ആരംഭിച്ചതു മുതൽ രൂപയുടെ മൂല്യത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ഹോർമുസിലെ വ്യാപാര തടസ്സം വിപണിയെ ആശങ്കയിലാക്കി.
വിപണികളിലെ അസ്ഥിരത: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ധനകാര്യ വിപണികളിൽ വ്യാപകമായി അസ്ഥിരത സൃഷ്ടിച്ചതും രൂപക്ക് തിരിച്ചടിയായി.
ആർബിഐയുടെ ഇടപെടൽ
മറ്റ് വികസ്വര രാജ്യങ്ങളിലെ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാണ്. രൂപയുടെ മൂല്യം അനിയന്ത്രിതമായി ഇടിയാതിരിക്കാൻ ആർ.ബി.ഐ വിപണിയിൽ ഇടപെട്ടതാണ് കാരണം. യുദ്ധത്തിന് പിന്നാലെ രൂപ ഒരു ശതമാനം ഇടിഞ്ഞപ്പോൾ മറ്റ് വികസ്വര വിപണികളിലെ കറൻസികൾ ഇതിലും വലിയ തകർച്ചയാണ് നേരിട്ടത്.

