അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നേരത്തെ ഉണ്ടായ ആക്രമണങ്ങളിൽ യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരം ഇറാനിൽ നിന്ന് തൊടുത്തുവിട്ട 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1600ഓളം ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അധികൃതർ നിറവേറ്റുമെന്ന് ഉറപ്പുനൽകി. ഏത് ഭീഷണിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ സജ്ജമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഉണ്ടാകുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

