ഒരുമാസത്തെ നഷ്ടം 2.63 ലക്ഷം കോടി; ഇറാൻ ആക്രമണത്തിന് യു.എസിന് പ്രതിദിന ചെലവ് 8,455 കോടി

0
14

വാഷിങ്ടൺ: അന്തരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ച് ഇറാനിൽ നടത്തുന്ന ആക്രമണം യു.എസിനുണ്ടാക്കുന്നത് വൻ സാമ്പത്തിക ബാധ്യത. പ്രതിദിനം 8,455 കോടി രൂപയാണ് യു.എസ് ഇറാൻ ആക്രമണത്തിനായി ചെലവാക്കുന്നത്. സംഘർഷം 31 ദിവസം പിന്നിടുമ്പോൾ യു.എസിന്‍റെ മൊത്തം ചെലവ് 2.63 ലക്ഷം കോടി രൂപയാണെന്ന് സ്റ്റോക്ഹോം ഇന്‍റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇതിനു പുറമെയാണ് യു.എസ് സൈനിക താവളങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കുമുണ്ടായ നഷ്ടം. കൂടാതെ, നിരവധി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. യുദ്ധവിരാമത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല. യുദ്ധം നീളുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. ഇതുമൂലം ഓരോ സെക്കൻഡിലും 9.8 കോടി രൂപയാണ് യു.എസിന്‍റെ ഖജനാവിൽനിന്ന് നഷ്ടമാകുന്നത്. ഫെബ്രുവരി 28നാണ് യു.എസ്-ഇസ്രായേൽ സംയുക്ത സഖ്യം ഇറാനുനേരെ ആക്രമണം തുടങ്ങിയത്.

യുദ്ധം നീണ്ടുപോകുന്നത് വരുംദിവസങ്ങളിൽ ലോക സമ്പത്ത് വ്യവസ്ഥയെ തന്നെ അവതാളത്തിലാക്കും. ഇതിനിടെയാണ് ഇറാനിൽ കരയുദ്ധത്തിന് യു.എസ് തയാറെടുക്കുന്നതും. ഒരുഭാഗത്ത് ഇറാനുമായി കരാറിലെത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴാണ്, മറുഭാഗത്ത് വൻ സൈനിക നീക്കത്തിനുള്ള തയാറെടുപ്പുകൾ നടക്കുന്നതും. ഇറാനിലെ സൈനിക നടപടിയിവ്ഡ ട്രംപിനെതിരെ സ്വന്തം രാജ്യത്തു തന്നെ പ്രതിഷേധം ശക്തമാകുന്നുണ്ട്. മധ്യസ്ഥ ശ്രമങ്ങൾ തള്ളിയ ഇറാൻ, തങ്ങളുടെ മണ്ണിൽ കാലുകുത്തുന്നത് യു.എസിന് കനത്ത തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

യു.എസിന്‍റെ പ്രതിദിന ചെലവ്;

മിസൈലുകൾ: 3,040 കോടി (ടോമഹോക്ക് മിസൈലുകൾ, JDAM ബോംബുകൾ, കൃത്യതയുള്ള ആയുധങ്ങൾ)

വ്യോമ പ്രവർത്തനങ്ങൾ: 2,327 കോടി (യുദ്ധ വിമാനങ്ങൾ, ഇന്ധന നിറക്കൽ, നിരീക്ഷണം)

നാവിക പ്രവർത്തനങ്ങൾ: 1,472 കോടി (കാരിയർ സംഘങ്ങൾ, അന്തർവാഹിനികൾ, ഡിസ്ട്രോയറുകൾ)

മിസൈൽ പ്രതിരോധം: 902 കോടി (താഡ്, പേട്രിയറ്റ്, ഏജിസ് സംവിധാനങ്ങൾ)

രഹസ്യാന്വേഷണം: 427 കോടി (ഉപഗ്രഹങ്ങൾ, സൈബർ പ്രവർത്തനങ്ങൾ, നിരീക്ഷണം)

സൈനിക സന്നാഹം: 285 കോടി (സൈനികർ, വിതരണ ശൃംഖലകൾ, വൈദ്യ സഹായം)

അതേസമയം, തന്ത്രപ്രധാന ഹുർമുസ് കടലിടുക്ക് അടച്ചിട്ടാലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് തയാറാണെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സൈനിക നീക്കത്തീലൂടെ ഹുർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് യുദ്ധം നാല് മുതൽ ആറ് ആഴ്ച എന്ന തങ്ങളുടെ പ്രതീക്ഷിത സമയപരിധിക്കപ്പുറം അനന്തമായി നീളാൻ കാരണമാകുമെന്ന് ട്രംപും സഹായികളും വിശ്വസിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

യുദ്ധവിരാമത്തിനായി താൻ സമർപ്പിച്ച 15 ഇന നിർദേശങ്ങളിലടക്കം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ 3500 യു.എസ് സൈനികർകൂടി എത്തി ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ട്രംപിന്റെ പ്രസ്താവന. എന്നാൽ, യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.

ചർച്ചകൾ ‘വളരെ നന്നായി’ മുന്നോട്ടുപോകുന്നുവെന്ന വാഷിങ്ടണിന്‍റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്. യുദ്ധം 31 ദിവസം പിന്നിടുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ തയാറായിട്ടില്ലെന്ന് വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി.

അമേരിക്ക ചർച്ചകൾക്കായി അഭ്യർഥന നടത്തിയിട്ടുണ്ടെന്നും പാകിസ്താൻ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴി ചില നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ ഈ നിർദേശങ്ങളിന്മേൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇസ്മായിൽ ബഖായി എക്സിൽ കുറിച്ചു. മുമ്പ് നടന്ന നയതന്ത്ര നീക്കങ്ങളിൽ അമേരിക്കയിൽ നിന്ന് നേരിട്ട വഞ്ചന ഇറാൻ മറന്നിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് പൂർണ്ണ ശ്രദ്ധയെന്നും സൈനിക അധിനിവേശത്തിനിടയിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ഇറാൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here