തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച് വൻ തീപിടിത്തമുണ്ടായി. സ്ഥാപനത്തിൽ നിന്നും സമീപത്തെ പ്ലാന്റുകളിൽ നിന്നുമുള്ള ജീവനക്കാരെ ഒഴിപ്പിച്ചു.
തെക്കൻ ഇസ്രായേലിലെ നിയോട്ട് ഹോവാവ് വ്യാവസായിക മേഖലയിലെ പ്ലാന്റാണ് ആക്രമിക്കപ്പെട്ടതെന്ന് ‘അഡാമ’ അറിയിച്ചു. ഇറാനിയൻ മിസൈലോ മിസൈലിന്റെ ഭാഗങ്ങളോ ആണ് ഫാക്ടറിയിൽ പതിച്ചതെന്ന് കരുതുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ചൈനീസ് ഉടമസ്ഥതയിലുള്ള സിൻജെന്റ ഗ്രൂപ്പിന്റെ ഭാഗമാണ് അഡാമ. പ്ലാന്റിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫാക്ടറിയിൽനിന്ന് അപകടകരമായ രാസവസ്തുക്കൾ ചോർന്നൊലിക്കാൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച പരിശോധന പുരോഗമിക്കുകയാണ്. ഫാക്ടറിയിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും അകലം പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. ഫാക്ടറിയിലെ കെമിക്കൽ സ്റ്റോറേജ് യൂണിറ്റുകൾ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ താമസക്കാരോട് ജനാലകൾ അടച്ച് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷാ സേനകളുടെ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.

