ന്യൂഡൽഹി ∙ ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും വ്യോമപാതകൾ അടച്ചതോടെ ആഗോള വ്യോമഗതാഗതം താറുമാറായി. ആയിരക്കണക്കിന് യാത്രക്കാരെയും പ്രധാന രാജ്യാന്തര റൂട്ടുകളെയും ഇത് ബാധിച്ചു. ഇന്നലെ ഇന്ത്യയിൽ നിന്നുള്ള 410 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ കൂടി റദ്ദാക്കാനാണ് സാധ്യതയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരെ സഹായിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എയർസേവ വഴി പരാതികൾ പരിഹരിക്കാനുള്ള നടപടികൾ തുടരുന്നു. ഖത്തർ തങ്ങളുടെ വ്യോമപാത അടച്ചതിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷിതമാണെന്ന് അധികൃതർ അറിയിക്കുന്ന മുറയ്ക്ക് മാത്രമേ സർവീസ് പുനരാരംഭിക്കൂ.
ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഫ്ലൈറ്റ്‌റഡാർ 24 റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ രാജ്യാന്തര വിമാന ഗതാഗതത്തിന്റെ 29 ശതമാനവും യുഎഇ വഴിയാണ് നടക്കുന്നത്. അതിനാൽ ഈ നിയന്ത്രണങ്ങൾ വിമാനക്കമ്പനികളെയും യാത്രക്കാരെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

