ഒമാനിലെ മുസന്ദം പെനിൻസുലയ്ക്ക് സമീപം ഞായറാഴ്ച ഇറാൻ എണ്ണടാങ്കർ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിന്ന് 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പലാവു പതാക ഘടിപ്പിച്ച് സഞ്ചരിച്ചിരുന്ന ‘സ്കൈലൈറ്റ്’ എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് സംഭവം. പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക് തൊട്ടടുത്തായതിനാൽ അതീവ ഗൗരവത്തോടെയാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഇതിനെ കാണുന്നത്.
കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. 15 ഇന്ത്യൻ പൗരന്മാരും 5 ഇറാനിയൻ പൗരന്മാരുമാണ് ടാങ്കറിലുണ്ടായിരുന്നത്. ആക്രമണത്തിന് പിന്നാലെ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് ജീവനക്കാരെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

