ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി രൂപയാണ് പിഴ. വ്യാഴായ്ചയാണ് ഫിഫയുടെ അച്ചടക്ക സമിതി ഇത് സംബന്ധിച്ച നിർണ്ണായക റിപ്പോർട്ട് പുറത്തുവിട്ടത്. ഇസ്രായേലിലെ പ്രമുഖ ക്ലബായ ‘ബീത്താർ ജറുസലേം’ ആരാധകർക്കിടയിലെ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിൽ അസോസിയേഷൻ പരാജയപ്പെട്ടുവെന്ന് ഫിഫ കണ്ടെത്തി. ക്ലബ് ആരാധകർ നിരന്തരമായി നടത്തുന്ന വംശീയ അധിക്ഷേപങ്ങൾക്കെതിരെ ഇസ്രായേൽ അസോസിയേഷൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്. അറബ് താരങ്ങളെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപങ്ങളും വംശീയ മുദ്രാവാക്യങ്ങളും കായികരംഗത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് സമിതി നിരീക്ഷിച്ചു. എന്നാൽ ബീത്താർ ജറുസലേം ക്ലബിനെതിരെ നടപടിയില്ല. പിഴയ്ക്ക് പുറമെ ഇസ്രായേൽ അസോസിയേഷന് ഫിഫ കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ഫിഫ മത്സരങ്ങളിൽ ‘ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുന്നു – വിവേചനത്തിന് വിട’ എന്ന ബാനർ മൈതാനത്ത് പ്രദർശിപ്പിക്കണം. കൂടാതെ, പിഴത്തുകയുടെ മൂന്നിലൊന്ന് ഭാഗം വിവേചനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി അസോസിയേഷൻ ചിലവഴിക്കുകയും വേണം.
നടപടി ഫലസ്തീന്റെ പരാതിയിൽ
2024 ഒക്ടോബറിൽ പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ നൽകിയ പരാതിയെത്തുടർന്നാണ് ഫിഫ അന്വേഷണം ആരംഭിച്ചത്. ഇസ്രായേലിനെ ഫുട്ബോളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന പലസ്തീന്റെ ആവശ്യം ഫിഫ അംഗീകരിച്ചില്ലെങ്കിലും, വിവേചന വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ ഇസ്രായേൽ വീഴ്ച വരുത്തിയതായി സമിതി വ്യക്തമാക്കി. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ ക്ലബുകൾ ഇസ്രായേൽ ലീഗിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ നിലവിൽ നടപടികളൊന്നും വേണ്ടെന്ന് ഫിഫ തീരുമാനിച്ചു. മേഖലയുടെ നിയമപരമായ പദവി അന്താരാഷ്ട്ര തലത്തിൽ സങ്കീർണ്ണമായി തുടരുന്നതിനാലാണ് ഈ തീരുമാനം.

