ന്യൂഡൽഹി: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികക്ക് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. പാലക്കാടും തൃപ്പൂണിത്തുറയും പെരുമ്പാവൂരും ഒഴികെയുള്ള 19 സിറ്റിങ് സീറ്റുകൾ അടക്കം 31 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അംഗീകരിച്ചതായാണ് സൂചന. നിലവിലെ എം.പിമാർ ആരും ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി. രണ്ടാംഘട്ട പട്ടികക്കുള്ള ചർച്ചയും ഇതോടൊപ്പം തുടങ്ങി.
രാഹുൽ മാങ്കൂട്ടത്തിൽ, കെ. ബാബു, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ആദ്യ പട്ടികയിൽ ഇല്ലാത്ത സിറ്റിങ് എം.എൽ.എമാർ. എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മിസ്‍ത്രിയെ ചുമതലപ്പെടുത്തി.
രണ്ടുദിവസത്തിനുള്ളിൽ പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സാഹചര്യം കണക്കിലെടുത്ത് പട്ടിക പുറത്തുവിടുമെന്ന് യോഗത്തിനുശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണം ഊഹാപോഹമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതായും വാർത്ത നൽകുന്നതിനുമുമ്പ് തന്നോട് ആലോചിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്ന പ്രചാരണം ഷാഫി പറമ്പിലും തള്ളി.
പട്ടികയിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും എന്നാൽ പട്ടിക പുറത്തുവിടാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

