ഹൈദരബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ അച്ഛൻ റിസർവോയറിലേക്ക് തള്ളിയിട്ട് കൊന്നതായാണ് സംശയം. 8, 7, 5 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടികൾ രാവിലെ അച്ഛനോടൊപ്പം പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു, എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന്, കുടുംബാംഗങ്ങൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താനാകാതെ വന്നതോടെ, പൊലീസിനെ അറിയിച്ചു. കുട്ടികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് റിസർവോയർ ഉൾപ്പെടെ അരിച്ചുപെറുക്കാൻ തുടങ്ങി.
തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്തത്. എട്ട് വയസുകാരിക്ക് വേണ്ടിയുള്ള തിരച്ചിൽ പിന്നെയും തുടരുകയും ആ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.

