കെ സുരേന്ദ്രനെതിരെ മത്സരിക്കും, മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാർത്ഥിയാവാൻ കെ സുന്ദര

0
39

മഞ്ചേശ്വരത്ത് വീണ്ടും സ്ഥാനാർത്ഥിയാവാൻ കെ സുന്ദര. കെ സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് കെ സുന്ദരയുടെ പ്രതികരണം. നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് കെ സുന്ദര പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ കെ സുന്ദരയ്ക്ക് കോഴ നൽകി എന്നായിരുന്നു ആരോപണം.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

അതേസമയം മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ സ്ഥാനാർഥിയായി വന്നതിന് പിന്നാലെ കാസർഗോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം എൽ അശ്വിനിയുടെ പരാതി. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എം എൽ അശ്വിനിയുടെ പരാതി.

കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ പ്രഭാരിയായി ജില്ലയിലെത്തിയ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് സജീവ സാന്നിധ്യം അറിയിച്ചതോടെയാണ് പാർട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്. മണ്ഡലത്തിൽ എൻ ഡി എ കൺവീനറായി കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് വിജയകുമാർ റൈയെ നിശ്ചയിച്ചതും വിജയകുമാർ റൈ ഏകപക്ഷീയമായി യോഗങ്ങൾ വിളിക്കുന്നതുമാണ് ഔദ്യോഗിക പക്ഷത്തിന്റെ എതിർപ്പിന് കാരണം. മഞ്ചേശ്വരം മണ്ഡലത്തിന്റെ ഇൻ ചാർജ് കൂടിയായ ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി മണ്ഡലത്തിലെ ചുമതലയിൽ നിന്ന് ഒഴിവാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

മഞ്ചേശ്വരം, കുമ്പള മണ്ഡലങ്ങളുടെ പ്രഭാരിമാരായ എൻ മധു, പി രമേശൻ എന്നിവരെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പരിപാടികൾ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മണ്ഡലത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്നിൽ വിജയകുമാർ റൈ ആണെന്നാണ് ജില്ലാ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. വിജയകുമാർ റൈയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടമാക്കി മഞ്ചേശ്വരം കുമ്പള മണ്ഡലം പ്രസിഡന്റ്മാരും ജില്ലാ നേതൃത്വത്തിന് പരാതി നൽകി. കെ സുരേന്ദ്രന് വിജയ സാധ്യതയുള്ള മഞ്ചേശ്വരത്ത് പാർട്ടിക്കുള്ളിലെ ഭിന്നത തലവേദനയാകുമോ എന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here