ലഹരി വേട്ടയ്ക്ക് ഇനി ‘സൊറ്റോക്സ്’; രണ്ട് മിനിറ്റിൽ ഫലം, പരിശോധന കടുപ്പിക്കാൻ കേരള പൊലീസ്

0
5

കൊച്ചി: സംസ്ഥാനത്ത് രാസലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാൻ ഉമിനീർ പരിശോധനാ കിറ്റുകൾ വ്യാപകമാക്കാൻ കേരള പൊലീസ് തീരുമാനിച്ചു. എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിച്ചവരെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന സൊറ്റോക്സ് അനലൈസറുകളാണ് പൊലീസ് ഉപയോഗിക്കുന്നത്.

രക്തപരിശോധനയ്ക്കായി ലാബുകളെ ആശ്രയിക്കുന്നതിന് പകരം, ഉമിനീർ സാമ്പിൾ ഉപയോഗിച്ച് രണ്ട് മിനിറ്റിനുള്ളിൽ ലഹരി ഉപയോഗം തിരിച്ചറിയാം. ഏകദേശം 2,000 രൂപ വിലവരുന്ന കിറ്റുകൾ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. നിലവിൽ കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഈ സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത്. കൊച്ചി സിറ്റിയിൽ മാത്രം 2,000 അനലൈസറുകൾ കൂടി വാങ്ങാൻ നടപടി തുടങ്ങി.

മദ്യപാനം കണ്ടെത്താൻ ബ്രെത്തലൈസർ ഉപയോഗിക്കുന്നത് പോലെ, വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടനടി ഈ കിറ്റ് ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും. സംസ്ഥാനത്തുടനീളം ഡി-ഹണ്ട് ഓപ്പറേഷൻ ശക്തമായി തുടരുകയാണ്. പ്രതിദിനം ശരാശരി 1,100 മുതൽ 1,300 വരെ ആളുകളെ പരിശോധിക്കുന്നുണ്ടെന്നും ഇതിൽ 75 മുതൽ 90 വരെ പേർ അറസ്റ്റിലാകുന്നുണ്ടെന്നും പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here