കൊച്ചി: ‘കേരള സ്റ്റോറി 2’ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. ആ സിനിമ കാണാതിരിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു.
‘കേരള സ്റ്റോറി 2’ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. ചിത്രത്തിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. ‘കേരള സ്റ്റോറി 2’ എന്ന ചിത്രം കാണാനുള്ള കാരണം ‘കേരള സ്റ്റോറി’ എന്ന പേരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്സ് അറിയിച്ചത്. മതേതരത്വത്തിൽ ഉറച്ചു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണ് എന്നും ഹൈക്കോടതി പറഞ്ഞു.
ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് എന്നു പറയുന്നത് ശരിയല്ല. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

