തെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ഇസ്റാഈലിന്റെ ശക്തമായ ആക്രമണം. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പ്രൈമറി സ്കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) ആണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ സ്ഫോടന പരമ്പരകൾ തുടരുകയാണ്. മിനാബിലെ ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലും പുതിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതിനാലും പലയിടങ്ങളിലെയും കൃത്യമായ നാശനഷ്ടങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
ഇസ്റാഈൽ നടത്തുന്നത് ഒറ്റപ്പെട്ട ആക്രമണമല്ലെന്നും മറിച്ച് ശക്തമായ ഒരു ഓപ്പറേഷന്റെ ഭാഗമാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം തുടരുമെന്ന സൂചനയാണ് അമേരിക്കൻ വൃത്തങ്ങളും നൽകുന്നത്.
പ്രത്യാക്രമണം ഉറപ്പെന്ന് ഇറാൻ
അയൽരാജ്യങ്ങളോട് സമാധാനപരമായ നിലപാടാണ് ഇറാനുള്ളതെങ്കിലും, രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇറാൻ വക്താവ് അറിയിച്ചു. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്.

