ബാബരി മസ്ജിദ് ലോകാവസാനം വരെ പുനര്‍നിര്‍മിക്കപ്പെടില്ല: യോഗി ആദിത്യനാഥ്

0
5

ലഖ്നോ: ബാബറി മസ്ജിദ് ലോകാവസാനം പുനർനിർമിക്കപ്പെടില്ലെന്നും അത്തരം സ്വപ്നങ്ങൾ കാണുന്നവരുടെ ആഗ്രഹം ഒരിക്കലും നടക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയും സനാതന ധർമവും വേർപിരിക്കാനാവാത്തതാണെന്നും യോഗി പറഞ്ഞു. ചൊവ്വാഴ്ച ബരാബങ്കിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബരി മസ്ജിന്‍റെ മാതൃകയിലുള്ള പള്ളി പണിയുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നതിനു പിന്നാലെയാണ് യോഗിയുടെ പരാമർശമെന്നണ് ശ്രദ്ധേയമാണ്.

“രാം ലല്ലക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്തുതന്നെ ക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു, അതിൽ ഇപ്പോൾ എന്തെങ്കിലും സംശയമുണ്ടോ? പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാറാണ് ഞങ്ങളുടേത്. കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും. പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമത്തിന്റെ പ്രതീകമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രം ഭഗവാൻ രാമനെ ഓർക്കുകയും അല്ലാത്തപ്പോൾ മറക്കുകയും ചെയ്യുന്നവർ അവസരവാദികളാണ്.

രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും രാമകാര്യങ്ങൾക്ക് തടസ്സം നിന്നവർക്കും ഇനി സ്ഥാനമില്ല. നിയമം അനുസരിച്ച് ജീവിക്കാൻ ജനങ്ങൾ പഠിക്കണം. നിയമം അനുസരിക്കുന്നവർക്ക് അതിന്റെ ഗുണം ലഭിക്കും. നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നത്. നിയമം ലംഘിച്ച് സ്വർഗത്തിൽ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും യാഥാർഥ്യമാകില്ല. ഇന്ത്യയും സനാതന ധർമവും വേർപിരിക്കാനാവാത്തതാണ്. സനാതന ധർമത്തിനും രാജ്യത്തിനുമെതിരെ അകത്തുനിന്നും പുറത്തുനിന്നും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ചിലർ ഗൂഢാലോചന നടത്തുമ്പോൾ മറ്റുചിലർ അതിന് ഇരയാവുകയാവുന്നു” -യോഗി ആദിത്യനാഥ് പറഞ്ഞു.

2017ന് മുമ്പ് ഉത്തർപ്രദേശിൽ കലാപങ്ങളും കർഫ്യൂകളും പതിവായിരുന്നുവെന്നും സ്ത്രീകൾക്കും വ്യാപാരികൾക്കും സുരക്ഷിതത്വമില്ലായിരുന്നുവെന്നും യോഗി പറഞ്ഞു. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും ക്രമസമാധാനം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തിയായ പശ്ചാത്തലത്തിൽ, ബി.ജെ.പിയുടെയും തന്റെ സർക്കാറിന്റെയും ഹിന്ദുത്വ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുമെന്ന സൂചനയാണ് യോഗി തന്‍റെ പ്രസംഗത്തിലൂടെ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here