ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നിര്‍ദേശ പ്രകാരം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
എച്ച്ഐവി ബാധിച്ച ശേഷമാണ് ജീവന് പോലും ഭീഷണിയാകാന്‍ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്. ഇതിന് പിന്നാലെ സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം( Stevens-Johnson syndrome) എന്ന ഗുരുതരമായ അസുഖം ബാധിക്കുകയും ചെയ്തു.
എച്ചഐവി പ്രതിരോധ ചികിത്സ രീതിയാണ് പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ് (PrEP) . എച്ച്ഐവി നെഗറ്റീവ് ആയവരും എന്നാൽ എച്ച്ഐവി ബാധിതരാകാനുള്ള സാധ്യത കൂടുതലുള്ളവരുമായ ആളുകൾക്ക് നല്‍കുന്ന ചികിത്സാ രീതിയാണിത്. എച്ച്ഐവി അണുബാധയ്ക്കുള്ള ചികിത്സയല്ല ഇത്. ഡോക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടത്തില്‍ കഴിക്കുകയാണെങ്കില്‍ എച്ച്ഐവി അണുബാധയുടെ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ PrEP-യും മറ്റ് ആന്റി റിട്രോവൈറൽ ചികിത്സകളും കൃത്യമായ നിരീക്ഷണങ്ങള്‍ ആവശ്യമുള്ളതാണ്. ഈ മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ പാർശ്വഫലങ്ങൾക്കും സങ്കീർണതകൾക്കും കാരണമാകും.
നിർദ്ദേശിച്ച പ്രകാരം കൃത്യമായ അളവില്‍ കഴിക്കുമ്പോൾ, ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി പിടിപെടാനുള്ള സാധ്യത ഏകദേശം 99 ശതമാനം കുറയ്ക്കാനും മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെ എച്ച്ഐവി പിടിപെടാനുള്ള സാധ്യത കുറഞ്ഞത് 74 ശതമാനം കുറയ്ക്കാനും സാധിക്കുമെന്നാണ് പഠങ്ങള്‍ പറയുന്നത്. എച്ച്ഐവി ബാധിതരായ പങ്കാളികള്‍ ഉള്ളവര്‍, മയക്കുമരുന്ന് ഉപയോഗത്തിനായി സൂചികള്‍ പങ്കിട്ടവര്‍ തുടങ്ങിയവര്‍ക്കാണ് PREP ശിപാർശ ചെയ്യുന്നത്.
ഡോക്ടര്‍മാരെ സമീപിക്കാതെ,രോഗ നിര്‍ണയത്തിനും ചികിത്സാ ഉപദേശങ്ങള്‍ക്കും നിര്‍മിത ബുദ്ധിയെ ആശ്രയിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊതുവായ ആരോഗ്യ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെങ്കിലും എഐ ചാറ്റ്ബോട്ടുകള്‍ വ്യക്തികളുടെ ക്ലിനിക്കല്‍ രേഖകളോ,മറ്റ് രോഗ പശ്ചാത്തലമോ പരിശോധിക്കുന്നില്ല. അതുകൊണ്ട് തന്നെ എഐ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുകയോ,അത്തരം നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

