പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ കലോത്സവം നിര്‍ത്തിവെച്ചത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. സര്‍ക്കാര്‍ പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ്. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. മൈം തുടങ്ങി രണ്ടര മിനിറ്റ് കഴിയുമ്പോഴേക്കും അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരം ചേര്‍ന്ന് സ്‌കൂളില്‍ വാക്കേറ്റമുണ്ടതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധവും നടത്തി. പിന്നാലെ ഇന്ന് നടത്തേണ്ട കലോത്സവം സ്‌കൂള്‍ മാറ്റി വെച്ചു. പരിപാടി നിർത്തിവെപ്പിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.