ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ബെംഗളുരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കാനും കോടതി നിർദേശിച്ചു.വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രജ്വലിനെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തു എന്നാണ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് ഇത്തരത്തിൽ പുറത്തുവന്നത്.
പൊലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്വൽ വിദേശത്തേക്ക് കടന്നു. ഒടുവിൽ മെയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.