ന്യൂഡൽഹി: അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങൾ ഏഴു വയസ് കഴിഞ്ഞ് പുതുക്കിയില്ലെങ്കിൽ ആധാർ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.ഇതുസംബന്ധിച്ച് അറിയിപ്പ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി.ആധാറിലെ നിർബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാർ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കൾക്ക് അവരുടെ കുട്ടിയുടെ വിവരങ്ങൾ ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി ആധാർ കേന്ദ്രത്തിലോ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് ആധാറിൽ ചേരാൻ ഫോട്ടോ, പേര്, ജനനത്തീയതി, വിലാസം, അനുബന്ധ രേഖകൾ എന്നിവ നൽകണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ കണ്ണ്, വിരൽ എന്നിവയുടെ അടയാളങ്ങൾ ആധാർ എൻറോൾമെന്റിൽ ശേഖരിക്കില്ല.
കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ അവരുടെ ആധാറിൽ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അഞ്ച് വയസിനും ഏഴ് വയസ്സിനും ഇടയിൽ ഇത് സൗജന്യമായി ചെയ്യാം. എന്നാൽ ഏഴ് വയസിന് ശേഷം, 100 രൂപ ഫീസ് നൽകണം. ഏഴ് വയസിന് ശേഷവും ആധാർ അപ്ഡേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ആധാർ നമ്പർ നിർജ്ജീവമാക്കും.