പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

0
14

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപിക്കുന്നതായി കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ജൂലൈ എട്ടിനാണ് മേൽ വിഷയം സംബന്ധിച്ച് കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് താൻ പരാതി നൽകിയത്. നൂറ് കണക്കിന് സ്കൂൾ വിദ്യാർഥിനികൾ പോകുന്ന വഴിയിൽ പെൺകുട്ടികൾക്ക് മോശമായ അനുഭവം ഉണ്ടാകുന്നത് പതിവാണ്. കുട്ടികൾ രക്ഷിതാക്കളോടും അധ്യാപകരരോടും പരാതി പറയുന്നത് പതിവായതോടെയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്. ഇടുങ്ങിയ ഫൂട് പാത്തിലെ കച്ചവടം ഒഴിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് വിനീഷ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. വാക്കാൽ പരാതി പറഞ്ഞിട്ടും കൂട്ടാക്കിയില്ല. അതിനാലാണ് രേഖാമൂലം പരാതി നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ ഏതൊരു വിധ തുടർ നടപടികളും ഉണ്ടാകാത്തതോടെ അന്വേഷിക്കാനെത്തിയപ്പോൾ നിങ്ങൾ തന്നെ വെറുതെ വിടണമെന്നും, തന്നെ സംരക്ഷിക്കണമെന്നും പ്രസിഡൻ്റും,ജെ.എസുമായി ഗൂഡാലോചന നടത്തിയല്ലേ നിങ്ങൾ പരാതിയുമായി വന്നതെന്നാണ് സെക്രട്ടറി ചോദിച്ചത്.

കഴിഞ്ഞ കുറേ വർഷങ്ങളായി കുമ്പളയിൽ സാമൂഹിക, മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടുന്ന വ്യക്തിയാണ് താൻ. നിരവധി പൊതു വിഷയങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന തരത്തിൽ പരാതി നൽകിയതിന് ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടാകുന്നത് ആദ്യമാണ്. പരാതിയിലെ നടപടികൾ അന്വേഷിക്കാനെത്തിയപ്പോൾ സെക്രട്ടറി ഒച്ചപ്പാടുണ്ടാക്കി. സെക്രട്ടറിയുടെ സമ്മതത്തോടെ നിരവധി പേർ തൻ്റെ വീഡിയോ ചിത്രീകരിച്ചു.

വലിയ രീതിയിൽ ശാരീരിക, മാനസിക ഉപദ്രവങ്ങൾക്ക് സെക്രട്ടറി തന്നെ ഇരയാക്കി.വിഷയം കുമ്പള പൊലിസ് സ്റ്റേഷനിൽ എത്തിയതോടെ ഒരു പൊലിസ് ഉദ്യോഗസ്ഥൻ താൻ റിറിമാണ്ടിലാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തു.

തനിക്കുണ്ടായ ദുരനുഭവത്തിൽ പരാതി നൽകിയതോടെ ഇതേ പൊലിസ് ഉദ്യോഗസ്ഥൻ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും വിനീഷ പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്ടർ, ജില്ലാ പൊലിസ് മേധാവി എന്നിവർക്ക് പരാതി വിനീഷ നൽകിയിട്ടുണ്ട്.

നിരവധി സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. നാല് പെൺകുട്ടികളുടെ മാതാവായ താൻ ഇത്തരം സംഭവങ്ങളെ തുടർന്ന് വലിയ മാനസിക സംഘർഷത്തിലാണ്. സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇതുവരെയും നടപടി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. തനിക്ക് നീതി ലഭിക്കണം.അതിനായി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും, സ്ത്രീ ശാക്തീകരണത്തിന് രൂപീകൃതമായ ഏഷ്യയിലെ ഏറ്റവും പ്രസ്ഥാനമായ കുടുംബശ്രീയുടെ സജീവ പ്രവർത്തകയായ തനിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായെങ്കിൽ സാധാരണക്കാരായ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും വിനീഷ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here