കാസർകോട് ∙ കനത്ത മഴയ്ക്ക് താൽക്കാലിക വിരാമമിട്ട് ഇന്നലെ മാനം തെളിഞ്ഞെങ്കിലും ‘കണക്കിൽ മുങ്ങി’ കാസർകോട് ജില്ല. കഴിഞ്ഞ 48 മണിക്കൂറിൽ (ഇന്നലെ രാവിലെ 8.30 വരെയുള്ള കണക്ക്) സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ച ആദ്യ 8 സ്ഥലങ്ങളും ജില്ലയിലാണ്. 396.3 മില്ലിമീറ്റർ മഴ ലഭിച്ച ഉപ്പള ഒന്നാമതെത്തി. 378.2 മില്ലിമീറ്റർ മഴയുമായി മഞ്ചേശ്വരമാണ് രണ്ടാമത്. 358 മില്ലിമീറ്റർ മഴയുമായി മധൂർ, 355 മില്ലിമീറ്റർ മഴയുമായി നെല്ലിക്കട്ട എന്നീ മേഖലകൾ തൊട്ടുപിന്നിൽ.
കുഡ്‍ലു (343.9), മുളിയാർ (328), വിദ്യാനഗർ(313.4), കല്ല്യോട്ട് (311.8) എന്നിവരാണ് മഴക്കണക്കിൽ അടുത്ത സ്ഥാനക്കാർ. 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ച വേറെയും സ്ഥലങ്ങൾ ജില്ലയിലുണ്ട്. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ കാര്യമായി മഴ പെയ്തില്ല. ഇന്നു മുതൽ 4 ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ കേരളത്തിൽ മഴ സാധ്യത തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പോലെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയില്ല. ശക്തി കുറഞ്ഞ മഴ സാധ്യത മാത്രമാണുള്ളതെന്നും കാറ്റ് ഭീഷണിയില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തീരദേശ മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. അതോടൊപ്പം കാസർകോട് കണ്ണൂർ ജില്ലകളിൽ മറ്റു ജില്ലകളെ അപേക്ഷിച്ചു കൂടുതൽ മഴ സാധ്യതയുണ്ട്. 9ന് അർധരാത്രി മുതൽ ആരംഭിക്കുന്ന മൺസൂൺ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട യോഗം 3ന് 11നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. കലക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിക്കും.